ചിന്താവിഷയം
കവി, നോവലിസ്റ്റ്, നാടകകൃത്ത്, തത്വചിന്തകന്‍, സംഗീത സംവിധായകന്, ചിത്രകാരന്, വിദ്യാഭ്യാസ പരിഷ്കര്‍ത്താവ്, സാമൂഹിക ചിന്തകന്‍ എന്നിങ്ങനെ വിവിധ രീതികളില്‍ പ്രശോഭിച്ച മഹാത്മാവാണ് രവീന്ദ്രനാഥ ടാഗോര്‍. ആധുനിക ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന് ഏറ്റവും ശക്തമായ ദിശാബോധം നല്കിയ വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. 1913ല്‍ ഗീതാഞ്ജലി എന്ന കൃതിയിലൂടെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ഏഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി ആ ബഹുമതി കരസ്ഥമാക്കിയ വ്യക്തിയായി അദ്ദേഹം മാറി.
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങള്‍ ടാഗോറിന്റെ രചനകളാണ് എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ അപൂര്‍വത വ്യക്തമാക്കുന്നു. വിദ്യാഭ്യാസം പാഠപുസ്തകങ്ങള്‍ മനഃപാഠമാക്കാനുള്ള പ്രക്രിയയല്ലെന്നും അതു പ്രകൃതിയോടും കലകളോടും സ്വതന്ത്ര ചിന്തയോടും ചേര്‍ന്നു വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഒരു ജീവിതാനുഭവമായിരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. ശാന്തിനികേതനില്‍ അദ്ദേഹം ആരംഭിച്ച വിദ്യാഭ്യാസ സംരംഭമാണു പിന്നീട് വിശ്വഭാരതി സര്‍വകലാശാലയായി വളര്‍ന്നത്.
സാഹിത്യത്തിലും സംഗീതത്തിലും വിദ്യാഭ്യാസത്തിലും കലാസാംസ്കാരിക രംഗങ്ങളിലും അദ്ദേഹം നല്കിയ സംഭാവനകള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ 1915ല്‍ ബ്രിട്ടീഷ് രാജാവ് അദ്ദേഹത്തിന് ‘നൈറ്റ്’ പദവി നല്കി ആദരിച്ചപ്പോള്‍ ആരും അദ്ഭുതപ്പെട്ടില്ല. അന്നു മുതല്‍ അദ്ദേഹം സര് രവീന്ദ്രനാഥ ടാഗോര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു അത്.
അത്തരം ഒരു ബഹുമതി ലഭിച്ചാല്‍ ജീവിതം ധന്യമാണെന്നു കരുതുന്നവരാണ് അധികവും. കാരണം, ഈ ബഹുമതികള്‍ പ്രശസ്തിയുടെയും സാമൂഹിക അംഗീകാരത്തിന്റെയും അധികാരത്തിന്റെയും പ്രതീകങ്ങളാണ്. എന്നാല്‍, ഒരു മെഡലിന്റെ യഥാര്‍ഥ മൂല്യം അടങ്ങിയിരിക്കുന്നത് അതു നിര്‍മിച്ച സ്വര്‍ണത്തിലല്ല. പ്രത്യുത, അതു ധരിക്കുന്ന മനുഷ്യന്റെ സ്വഭാവത്തിലാണ്.
നൈറ്റ് പദവി സ്വീകരിച്ചിട്ട് നാലുവര്‍ഷം കഴിയുന്നതിനു മുന്‍പ് ടാഗോര്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ആ പദവി ബ്രിട്ടീഷ് സാമ്രാജ്യത്തിനു തിരികെ നല്കി. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ 1919 ഏപ്രില്‍ മാസത്തിലേക്ക് തിരിഞ്ഞുനോക്കണം. 1919 ഏപ്രില്‍ 13 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദിവസങ്ങളിലൊന്നാണ്.
പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയന്‍ വാലാബാഗില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു. ചിലര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു വന്നത്. എന്നാല്‍, ഭൂരിഭാഗവും ബൈശാഖി ഉത്സവം ആഘോഷിക്കാനെത്തിയ സാധാരണക്കാരായിരുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങിയ ആ ജനസമൂഹത്തിലാരും ഒരു ദുരന്തം തങ്ങളെ കാത്തിരിക്കുന്നു എന്ന് അറിഞ്ഞിരുന്നില്ല.
ബ്രിഗേഡിയര്‍ ജനറല്‍ റെജിനോള്‍ഡ് ഡയര്‍ തന്റെ സൈനികരുമായി അവിടെയെത്തി നിരായുധരായ ജനങ്ങളുടെ നേരേ തുടര്‍ച്ചയായി വെടിയുണ്ടകള്‍ പായിച്ചു. മുന്നറിയിപ്പൊന്നും നല്‍കാതെ പുറത്തേക്കുള്ള പ്രധാനവഴി അടച്ചതിനുശേഷമായിരുന്നു വെടിവെയ്പ് നടത്തിയത്. ഭീതിയിലായ ആളുകള്‍ നാലുപാടും ഓടി. രക്ഷപ്പെടാന്‍ വഴിയില്ലാതെ പലരും സമീപത്തുണ്ടായിരുന്ന കിണറ്റിലേക്കു ചാടി. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അതിലും അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോകമന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്.
ആ വാര്‍ത്ത രവീന്ദ്രനാഥ ടാഗോറിന്റെയും ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അതൊരു രാഷ്ട്രീയസംഭവമായി മാത്രം അദ്ദേഹം കരുതിയില്ല. മനുഷ്യന്റെ അന്തസിനും മാനവികതയ്ക്കുമേറ്റ ക്രൂരമായ പ്രഹരമായിട്ടാണു അദ്ദേഹം അതിനെ വീക്ഷിച്ചത്. കുറേ ദിവസം അദ്ദേഹം മൗനത്തിലായിരുന്നു. അവസാനം അദ്ദേഹം പേനയെടുത്തു. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് ചെംസ്ഫോര്‍ഡിന് ഒരു കത്തെഴുതി. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കത്തുകളില്‍ ഒന്നായി അതു മാറി. ആ കത്തില്‍ ടാഗോര്‍ ഇപ്രകാരം എഴുതി:
“അപമാനത്തിന്റെ ഒരു കാലഘട്ടത്തില്‍ ബഹുമതിയുടെ ചിഹ്നങ്ങള്‍ നമ്മുടെ നാണക്കേടിനെ കൂടുതല്‍ പ്രകടമാക്കുന്നു.’’ ഈ വാക്കുകളോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കിയ സര് ബഹുമതി അദ്ദേഹം തിരികെ നല്കി. അദ്ദേഹം ജനങ്ങളെ തെരുവിലിറക്കിയില്ല. പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയില്ല. ആരെയും അധിക്ഷേപിച്ചില്ല. സ്വന്തം മനഃസാക്ഷിയുടെ ശബ്ദമനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തത്. ആ തീരുമാനമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധീരകൃത്യമായി മാറിയത്!
ടാഗോറിന്റെ ജീവിതം നമ്മെ വലിയ ഒരു പാഠം പഠിപ്പിക്കുന്നു. പുരസ്കാരങ്ങളും മെഡലുകളും മനുഷ്യന്റെ നേട്ടങ്ങളെ അംഗീകരിക്കുന്നവയാണ്. അവ പ്രോത്സാഹനം നല്‍കുകയും സമൂഹത്തിന്റെ ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, മനുഷ്യന്റെ യഥാര്‍ഥ മഹത്വം അടങ്ങിയിരിക്കുന്നത് അവന്റെ മനഃസാക്ഷിയിലും സ്വഭാവത്തിലുമാണ്. അല്ലാതെ, അവന് ധരിക്കുന്ന ബഹുമതികളിലല്ല. തന്മൂലമാണ്, വിശുദ്ധ ഗ്രന്ഥം പറയുന്നത്, “സല്‍കീര്‍ത്തി സമ്പത്തിനെയും പൊന്നിനെയുംകാള്‍ വിലയേറിയതാണ് ’’ (സുഭാഷിതങ്ങള്‍ 22:1) എന്ന്.
ജീവിതത്തിന്റെ യഥാര്‍ഥ മൂല്യം അളക്കാനുള്ള അളവുകോല്‍ സമ്പത്തോ പ്രശസ്തിയോ ബഹുമതികളോ അല്ല; പ്രത്യുത നല്ല സ്വഭാവമാണെന്ന് ഈ വചനം നമ്മെ അനുസ്മരിപ്പിക്കുന്നു. ഇത് സത്യം തന്നെയാണ്. ദൈവപുത്രനായ യേശുവും മറ്റൊരു രീതിയില്‍ ചോദിക്കുന്നതു: “ഒരു മനുഷ്യന് ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം?” (മര്‍ക്കോസ് 8:35).
ടാഗോറിന്റെ ഏറ്റവും വലിയ നേട്ടം നൊബേല്‍ സമ്മാനം നേടിയതോ സര് പദവിക്ക് അര്ഹനായതോ അല്ല. പ്രത്യുത, സത്യത്തിനും ധാര്മികമൂല്യങ്ങള്ക്കുംവേണ്ടി തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതി പോലും ത്യജിക്കാന്‍ തയാറായി എന്നതിലാണ്. ഭരണകൂടങ്ങള്‍ക്ക് ബഹുമതികള്‍ നല്‍കാനാവും. എന്നാല്‍, നമ്മുടെ വ്യക്തിത്വത്തിന് ഏറ്റവും വലിയ ബഹുമതി നല്‍കുന്നത് നമ്മുടെ മനഃസാക്ഷിയും നമ്മുടെ സ്വഭാവവുമാണെന്നതു മറക്കാതിരിക്കാം.